എൻ.ഐ.എ നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്. രാജ്യ താല്‍പര്യത്തിന് എതിരാകുന്നവ ഏതൊക്കെയാണ് എന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ലെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് ആർ.എഫ് നരിമാൻ, നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് നിരീക്ഷിച്ചു.
എൻ.ഐ.എ നിയമവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കും എന്ന് പറയുന്ന ഭാഗം കൃത്യമായി നിര്‍വ്വചിച്ചിട്ടില്ല. അക്കാര്യം നിര്‍വചിക്കേണ്ടതായിട്ടുണ്ട്. എൻ.ഐ.എ നിയമഭേദഗതി രാജ്യത്തെ ഫെഡറൽ സംവിധാനത്തിനെതിരെയുള്ള വെല്ലുവിളിയാണ്. നിഗൂഢ ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാൽ ഭരണഘടനവിരുദ്ധമായ നിയമ ഭേദഗതി റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
രാജ്യത്തെവിടെയും നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുക്കാൻ എൻ.ഐ.എ-ക്ക് അധികാരം നൽകുന്നതാണ് 2008-ലെ എൻ.ഐ.എ നിയമം. എൻ.ഐ.എ സംഘത്തിന് കേസ് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും കഴിയുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി എൻ.ഐ.എ നിയമം 2019-ൽ ഭേദഗതി ചെയ്തിരുന്നു.