വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്‌കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ് തത്കാലം കമ്പനി മരവിപ്പിച്ചിരിക്കുന്നത്. സിഗ്‌നല്‍, ടെലഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ മാറിയത് വാട്‌സ് ആപ്പിന് കനത്ത തിരിച്ചടിയായി മാറി. ഇതോടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.
ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കുന്ന അപ്‌ഡേറ്റിനെതിരെയാണ് ലോകമെമ്പാടും പ്രതിഷേധമുയർന്നത്. എന്നാലിപ്പോള്‍, ബിസിനസ് വാട്‌സ് ആപ്പ് നിയന്ത്രിക്കാനുള്ള പുതിയ അപ്‌ഡേഷന്‍ മാത്രമാണിത്. ഫെയ്‌സ്ബുക്കിന് വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നില്ല. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്‌പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്‌സ് ആപ്പ് പറയുന്നു.
പുതിയ നയമാറ്റത്തിനെതിരെ കടുത്ത വിമർശനം നേരിട്ട വാട്‌സാപ് ഇതിനുമുന്‍പും ഇത് സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരുന്നു. വ്യക്തിഗത ചാറ്റുകൾക്ക് പുതിയ മാറ്റം ബാധിക്കില്ലെന്നാണ് അന്ന് വാട്സാപ് അറിയിച്ചത്. എന്നാൽ ഈ വിശദീകരണങ്ങളൊന്നും ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് കമ്പനി തത്കാലം കുറച്ചു കൂടി സാവകാശമെടുക്കാന്‍ തീരുമാനിക്കുന്നത്.