അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്നു. അജ്ഞാതരായ തോക്കുധാരികളാണ് ഇവരെ കൊലപ്പെടുത്തിയത്. യു.എസ് പ്രസിഡന്റ് ട്രംപ് ആഫ്ഗാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതോടെ രാജ്യത്ത് കൂടുതൽ അക്രമങ്ങൾ അരങ്ങേറുമെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ്തന്നെ പറയുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ട രണ്ട് സുപ്രീം കോടതി ജഡ്ജിമാരും കോടതിയിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഖല-ഇ-ഫത്തുല്ല പ്രദേശത്താണ് സംഭവം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ താലിബാനാണെന്ന് ആരോപണമുണ്ട്. ദോഹയിൽ വെച്ച് താലിബാൻ പ്രതിനിധികളും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ നടന്നിത്തിനുശേഷവും അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.