നടിയെ ആക്രമിച്ച കേസിൽ എ.എം.എം.എ-യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്. ദിലീപിന് അനുകൂലമായാണ് മൊഴി മാറ്റം.
ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്നാണ് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. എന്നാൽ അന്ന് നേരെ തിരിച്ചായിരുന്നു അദ്ദേഹം പൊലീസിനു നൽകിയ മൊഴി. "നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചതുമാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്നായിരുന്നു ദിലീപ് നൽകിയ മറുപടി" എന്നു പറഞ്ഞ ഇടവേള ബാബുവാണ് ഇപ്പോൾ ഒന്നും ഓർമയില്ലെന്ന് പറയുന്നത്.
ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായതായും, അതിന് ശേഷമാണ് കാവ്യയും നടിയും തമ്മിൽ മിണ്ടാതായതെന്നും ഇടവേള ബാബു മുൻപ് പറഞ്ഞിരുന്നു. ആക്രമ സംഭവം നടന്നശേഷം ദിലീപിനെ ഇടവേള ബാബു ജനറൽ സെക്രട്ടറിയായ എ.എം.എം.എ-യിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, അതിൽ പ്രതിഷേധിച്ചുകൊണ്ട് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ സംഘടനയിൽനിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു.