തമിഴ്നാട് കൃഷ്ണഗിരിയിലെ മുത്തൂറ്റ് ബ്രാഞ്ചിൽ നിന്നും തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന പ്രതികൾ പിടിയിൽ. കവർച്ചാ സംഘത്തിലെ 7 പേരാണ് പിടിയിലായത്. കൃത്യത്തിൽ പങ്കെടുത്ത 6 പേരും ഇവരെ രക്ഷപ്പെടാൻ സഹായിച്ച ഒരാളുമാണ് അറസ്റ്റിലായത്.
ഹൈദരാബാദിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തെലങ്കാന പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് കവർന്ന പണവും സ്വർണവും കണ്ടെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കവർച്ചാ സംഘത്തെ പിടികൂടിയത്. കണ്ടെയ്നർ ലോറിയിലാണ് ഇവർ ഹൈദരാബാദിലേക്ക് കടന്നത്. തോക്കുകളും ബുള്ളറ്റുകളും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച് 7 തോക്കുകളാണ് കണ്ടെത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കവർച്ച നടത്തിയ ശേഷം സംഘം സംസ്ഥാനം വിട്ടെന്ന് സൂചനയുണ്ടായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചത്. പ്രതികളെ ഉച്ചക്ക് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കും. പ്രതികളെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ വാർത്താ സമ്മേളനത്തിൽ കൈമാറുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 9 മണിക്കാണ് ജീവനക്കാരെ ബന്ദികളാക്കി 7 കോടിയോളം രൂപയുടെ കവർച്ച നടത്തിയത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തെ തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു.