ഇന്ത്യയിൽ ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 31 ആയി. ഡൽഹി ഉത്തംനഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തായലന്റിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് ഇയാൾ തിരിച്ചെത്തിയത്. സാംപിൾ പരിശോധിച്ചതിൽ കൊറോണ ബാധിതനാണെന്നു തെളിഞ്ഞതായി ആരോഗ്യമന്ത്രാലയ സ്പെഷൽ സെക്രട്ടറി സഞ്ജീവ കുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ഗാസിയാബാദ് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇറാനിൽ നിന്നുമാണ് ഇയാൾ ഗാസിയാബാദിൽ എത്തിയത്.
കൊറോണ സംശയത്തില്‍ രാജ്യത്ത് 28529 പേർ നിരീക്ഷണത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ കഴിഞ്ഞദിവസം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ താന്‍ നിരീക്ഷിച്ചുവരികയാണ്. വിവിധ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കടുത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. വൈറസ് പരിശോധനയ്ക്കായി 19 ലാബുകള്‍ കൂടി ആരംഭിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. കൊറോണ വ്യാപിക്കുന്നത് പരിഗണിച്ച് വിദേശങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും കര്‍ശന സ്‌ക്രീനിങ്ങിന് വിധേയനാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ 3012 ആയി. രോഗബാധ മൂലം കഴിഞ്ഞ ദിവസം 31 പേർ മരിച്ചു. ചൈനയിൽ 140 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കാൽ ലക്ഷത്തോളം പേർ രാജ്യത്ത് ഇപ്പോഴും ചികിത്സയിലാണ്. കൂടുതൽ രാജ്യങ്ങളിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക് ബോസ്നിയ എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. ബോസ്‌നിയയിൽ രണ്ടുപേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇറ്റലിയാത്ര നടത്തിയ ആൾക്കാണ് ദക്ഷിണാഫ്രിക്കയിൽ രോഗം കണ്ടെത്തിയത്.
ഇറാനിലും ഇറ്റലിയിലും രോഗം കടുത്ത പ്രതിസന്ധിയാണ് സൃഷിടിക്കുന്നത്. ഇരു രാജ്യങ്ങളിലും ഇതിനകം നൂറിൽ അധികം ആളുകൾ മരിച്ചു. ഇറാനിൽ 3740 പേർക്ക് രോഗമുണ്ട്. ഒറ്റദിവസത്തിനിടെ 28 പേർ മരിച്ച ഇറ്റലിയിൽ സർവകലാശാലകളും സ്‌കൂളുകളും 15 വരെ അടച്ചു. 587 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 3089 ആയി.