ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്ലിനെ എത്ര പെട്ടെന്നാണ് സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ അടക്കമുള്ള കമ്പനികളുടെ പുറകിലാക്കിയത് എന്നും ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ കൊവിഡ് ലോക് ഡൌണിനിടെ പടിയിറക്കിയത് എന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു എല്‍ ഐ സിയുടെ കാര്യത്തില്‍ ഇന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റ്, അതിനുള്ള ധനസമാഹരണം നടത്തുന്നത് എല്‍ ഐ സിയുടെ ഓഹരിയടക്കം വില്‍പ്പന നടത്തിയിട്ടാണ് എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നതായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഇതിനായി നിലവിലെ നിയമങ്ങളില്‍ ഉള്ള തടസ്സങ്ങള്‍ നീക്കാന്‍ നിയമ ഭേദഗതി വരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ഇതുസംബന്ധിച്ച നീക്കങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ തന്നെ ഉണ്ടായിരുന്നു. അത് കടുത്ത വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചതുമാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു എന്നാണ് രണ്ടാം മോദി മന്ത്രിസഭയിലെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മൂന്നാം ബജറ്റ് തെളിയിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എല്‍ ഐ സിയുടെ വിദേശ നിക്ഷേപ പരിധി 74% ആക്കും
എല്‍ ഐ സിയെ ത്വരിതഗതിയില്‍ സ്വകാര്യവത്കരിക്കും. അതിന് ഈ സമ്മേളന കാലയളവില്‍ എല്‍ഐസി ഐപിഒ ക്കുള്ള നടപടികള്‍ ആരംഭിക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം 74 ശതമാനമായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 49 ശതമാനമാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഓഹരി വില്‍പ്പനയും പൊതുമേഖലയുടെ സ്വകാര്യവത്ക്കരണവും 21-22 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക വെച്ചാണ് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുക. സാമ്പത്തിക മേഖലയുടെ പുരോഗതിക്കായി എണ്‍പതിനായിരം കോടി രൂപയാണ് ബജറ്റ് കാണുന്നത്. ഡിജിറ്റല്‍ പണവിനിമയം പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി രൂപയും ബജറ്റ് വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ പെട്രോളിയം കമ്പനികള്‍ക്കും, ബി എസ് എന്‍ എല്ലിനും പിന്നാലെ എല്‍ ഐ സിയും അതിവേഗം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണ്.