അയോദ്ധ്യയിലെ രാം ക്ഷേത്രത്തിന് സംഭാവന നൽകിയവരുടെ വീടുകൾ ആർഎസ്‌എസ് 'മാര്‍ക്ക്' ചെയ്യുന്നുവെന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. ജർമനിയിൽ നാസികളും ഇതുതന്നെയാണ് ചെയ്തത്. ജർമ്മനിയിൽ നാസി പാർട്ടി സ്ഥാപിതമായ അതേ കാലത്താണ് ഇന്ത്യയിൽ ആർഎസ്‌എസും സ്ഥാപിക്കപ്പെടുന്നത്. നാസികൾ സ്വീകരിച്ച സമാനമായ നയങ്ങൾ നടപ്പാക്കാൻ ആർഎസ്‌എസ് ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങൾ അപഹരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് - നിരന്തരമായ ട്വീറ്റുകളിലൂടെയാണ് കുമാരസ്വാമി ആർഎസ്‌എസിനെതിരെ തുറന്നടിച്ചത്.
രാം മന്ദിറിന്റെ നിർമാണത്തിനായി സംഭാവന സ്വരൂപിക്കുന്നവർ പണം നൽകിയവരുടെയും അല്ലാത്തവരുടെയും വീടുകൾ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്നാണ് പ്രധാന ആരോപണം. എന്നാല്‍, പ്രതികരണം പോലും അര്‍ഹിക്കാത്ത അഭിപ്രായപ്രകടനമാണ് കുമാരസ്വാമി നടത്തുന്നത് എന്നുപറഞ്ഞ ആർഎസ്‌എസ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയാത്ത തരത്തില്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്ന അദ്ദേഹം സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ മാധ്യമങ്ങളും ശരിവച്ചുതുടങ്ങിയാല്‍ പിന്നെ എന്തു സംഭവിക്കുമെന്നും ചോദിക്കുന്നു.