കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ശക്തമായി പോരാടുന്ന ഇറ്റലിയില്‍ 16 ദശലക്ഷം ആളുകളെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ലോംബാർഡിയിലും മറ്റ് 14 മധ്യ, വടക്കൻ പ്രവിശ്യകളിലും താമസിക്കുന്ന ആര്‍ക്കെങ്കിലും പുറത്തുപോകണമെങ്കില്‍ പ്രത്യേക അനുമതി തേടണം. മിലാനിലും വെനീസിലും അതീവ ജാഗ്രത തുടരുകയാണ്. സ്കൂളുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജിമ്മുകളും, റിസോര്‍ട്ടുകളും അടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൊതു പരിപാടികളും നേരത്തേതന്നെ റദ്ദാക്കിയിരുന്നു. നിയന്ത്രണം ഏപ്രില്‍ 3 വരെ തുടരുമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇറ്റലിയിലാണ്. മരണപ്പെടുന്നവരുടെ എണ്ണം ഇതുവരെ 230 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 50 ലധികം പേർ മരിച്ചു. 5,883 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. പുതിയ നടപടികൾ അനുസരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ 10 ദശലക്ഷം ആളുകൾ താമസിക്കുന്ന ലോംബാർഡിയുടെ മുഴുവൻ വടക്കൻ പ്രദേശത്തേക്കും ആളുകൾക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല. മൊഡെന, പാർമ, പിയാസെൻസ, റെജിയോ എമിലിയ, റിമിനി, പെസാരോ, ഉർബിനോ, അലസ്സാൻഡ്രിയ, അസ്തി, നോവാര, വെർബാനോ കുസിയോ ഒസോള, വെർസെല്ലി, പാദുവ, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളിലാണ് സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നത്.