മമധർമയുടെ ബാനറിൽ സംഘ്പരിവാർ അനുകൂലി അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് സംവിധായകന്‍ അലി അക്ബര്‍. 'ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ' എന്ന സോഷ്യൽ മീഡിയയിലെ കമന്‍റിന് മറുപടി പറയവെയാണ് സുരേഷ് ഗോപി അഭിനയിക്കാന്‍ വിസ്സമ്മതിച്ച കാര്യം അലി അക്ബര്‍ തുറന്നുപറഞ്ഞത്. 'പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?' എന്നായിരുന്നു മറുപടി. അദ്ദേഹം ശരിക്കും 'നോ' പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് 'അതെ' എന്നും അദ്ദേഹം മറുപടി നല്‍കി.
1921ലെ മലബാർ സമരത്തിന്‍റെ യഥാർഥ ചരിത്രമെന്ന് അവകാശപ്പെട്ടാണ് അലി അക്ബർ 'പുഴ മുതൽ പുഴ വരെ' സംവിധാനം ചെയ്യുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ നടന്‍മാരായ ജോയ് മാത്യൂവും തലൈവാസല്‍ വിജയ്‍യും ഭാഗമായിരുന്നു.
സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിയിലധികം രൂപയാണ് ഇതുവരെ നിര്‍മാണത്തിനായി ലഭിച്ചത്. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് അലി അക്ബര്‍ പറയുന്നത്. വളരെ ചെറിയ തുകയാണ് സഹായമായി വന്നിരിക്കുന്നതെന്നും വലിയ തുകകള്‍ കുറവാണെന്നും അദ്ദേഹം പറയുന്നു.