ചൈനീസ് വ്യവസായ ഭീമന്‍ ആലിബാബ കമ്പനിക്ക് വന്‍ പിഴ ചുമത്തി ചൈനീസ് സര്‍ക്കാര്‍. കുത്തക വിരുദ്ധ നിയമ ലംഘനത്തിന് 275 കോടി ഡോളര്‍ പിഴയാണ് ചുമത്തിയിരിക്കുന്നത്. സർക്കാരുമായി ഇടഞ്ഞ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മായ്ക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരത്തിൽ ചൈന ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്.
ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രതികാര നടപടികളുണ്ടായിരിക്കുന്നത്. വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതിയില്ലെന്നും ചൈനീസ് ബാങ്കുകള്‍ പണയം വയ്ക്കല്‍ കടകളാണെന്നും ജാക്ക് മാ വിമര്‍ശിച്ചിരുന്നു. അത് ഭരണകൂടത്തെ ചൊടിപ്പിച്ചു. വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് അന്വേഷണം പ്രഖ്യാപിച്ചു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം പ്രസിഡന്റ് ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടയുകയും ചെയ്തു.
സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നുവെന്ന് ആലിബാബ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ജാക്ക് മാക്കും ചൈനയില്‍ കടുത്ത നിയന്ത്രണമുണ്ട്. 2020 ഒക്ടോബറില്‍ അപ്രത്യക്ഷനായ ജാക്ക് മാ ജനുവരിയിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. പിന്നീടും അദ്ദേഹത്തെക്കുറിച്ച് വലിയ വിവരമൊന്നുമില്ല.