ജറുസലേം: ജറുസലേമില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജൂത കുടിയേറ്റത്തിനായി കിഴക്കൻ ജറുസലേമിലെ ഫലസ്തീനികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. ഇസ്രയേല്‍ പോലീസ് ഇന്നലെ അഴിച്ചുവിട്ട അക്രമണത്തില്‍ 90 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ആശുപത്രി അതികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച റംസാന്‍ പ്രാര്‍ഥനകള്‍ക്ക് ശേഷം ഇസ്രയേല്‍ പോലീസിന്‍റെ നടപടികള്‍ക്കെതിരെ ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് സമരം നടന്നിരുന്നു. തുടര്‍ന്നുണ്ടായ പൊലീസ് നടപടിയിൽ 205 ഫലസ്തീനികൾക്കാണ് പരിക്കേറ്റിരുന്നത്. ഇന്നലെ മസ്ജിദുല്‍ അഖ്സയിലേക്ക് പ്രാര്‍ത്ഥനക്കായി വാഹനങ്ങളില്‍ വന്നവരേ പോലീസ് തടഞ്ഞതും സംഘര്‍ഷത്തില്‍ കലാശിച്ചു. ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തികൊണ്ട് തന്നെ ക്രമസമാധാനം പാലിക്കാനാണ് സേന ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അതിനിടെ, ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങുകയാണ് അറബ് ലീഗ്. ഖത്തറിൻറെ അധ്യക്ഷതയിൽ അറബ് ലീഗിന്റെ സ്ഥിരം സമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ഫലസ്തീൻ ആവശ്യം കൂടി പരിഗണിച്ചാണ് യോഗമെന്ന് ഖത്തർ പെനിൻസുല റിപ്പോർട്ട് ചെയ്തു. ശൈഖ് ജർറാഹ് മേഖലയിൽ കൂടുതൽ പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ചും യോഗം ചർച്ച ചെയ്യും.