ആമസോണ്‍ കമ്പനിക്കെതിരെ മകള്‍ക്ക് 'അലക്സ' എന്നു പേരിട്ട രക്ഷിതാക്കള്‍ രംഗത്ത്. ആമസോണ്‍ അസിസ്റ്റന്റിനെ 'അലക്സ' എന്നു വിളിക്കുന്നത് തങ്ങളുടെ പെൺമക്കൾക്ക് ഉപദ്രവമാകുന്നുവെന്നാണ് രക്ഷകർത്താക്കൾ ഉന്നയിച്ച ആരോപണം. അലക്സ എന്ന പേരുള്ള പെൺകുട്ടികളെ സഹപാഠികൾ ഉൾപ്പെടെ കളിയാക്കുകയും, പേര് വിളിച്ചശേഷം ഓരോ നിർദേശങ്ങൾ നൽകി പരിഹസിക്കുകയും ചെയ്യുന്നു. ഇത് വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. ഇതിനാല്‍ വിദ്യാര്‍ത്ഥികളെ സ്കൂള്‍ മാറ്റേണ്ട അവസ്ഥയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.
കൂടുതൽ വീടുകളില്‍ വോയ്‌സ്-ആക്റ്റിവേറ്റഡ് സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനാൽ അലക്സ എന്ന പദം അടുത്ത കാലത്തായി സാധാരണമായി. ആമസോണിന്റെ 'എക്കോ', 'എക്കോ ഡോട്ട്' ഉപകരണങ്ങളിലും നിർദ്ദേശങ്ങൾ നൽകുന്നതിനോ ചോദ്യം ചോദിക്കുന്നതിനോ മുമ്പ് അലക്സ എന്ന കമാൻഡിങ് പദം ഉപയോഗിക്കുന്നു. പലപ്പോഴും കളിയാക്കലുകള്‍ ഓര്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം പരിചയപ്പെടുത്താന്‍ സാധിക്കുന്നില്ല. കുട്ടികളെ മുതിര്‍ന്നവരും ചേര്‍ന്ന് കളിയാക്കുന്നത് രൂക്ഷമായ സാമൂഹിക പ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്നാണ് രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നത്.
2014-ൽ ആമസോൺ അലക്സ പുറത്തിറക്കിയത് മുതൽ നിരവധി ഇടങ്ങളില്‍ നിന്ന് ഇത്തരം പരാതികൾ ഉയരുന്നുണ്ട്. അമേരിക്കയിലെ മസാച്യൂസറ്റ്സിലെ ലോറൻ ജോൺസൺ എന്ന അമ്മ ‘അലക്സ ഈസ് എ ഹ്യൂമൻ’ എന്ന ക്യാംപയിൻ തന്നെ ഇതിനെതിരെ ആരംഭിച്ചിരുന്നു. ഇതിനു ശേഷം അലക്സ എന്ന പേരിന്റെ ജനപ്രീതിയും കുത്തനെ കുറഞ്ഞിട്ടുണ്ട്. 2016ൽ അലക്സ ജനപ്രിയമായ പേരുകളിൽ 167-ാം സ്ഥാനത്തായിരുന്നു എങ്കിൽ 2019ൽ ഇത് 920-ാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ലാണ് ആമസോൺ അലക്സ ഡിവൈസുകൾ ബ്രിട്ടണിലെ വിപണിയിൽ എത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അലക്സ എന്നതിന് പകരം എക്കോ, കമ്പ്യൂട്ടർ, ആമസോൺ എന്നിവയും കമാൻഡിങ് പദങ്ങളായി ഉപയോഗിക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് വില കൽപ്പിക്കുന്നുണ്ടെന്നും, ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ആമസോൺ വ്യക്തമാക്കി.