മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ 'മാലികി'നെകുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ്ങിനെ പ്രശംസകൊണ്ട് മൂടുമ്പോഴും സിനിമയിലെ രാഷ്ട്രീയത്തില്‍ മുഴച്ചുനില്‍ക്കുന്നത് ഇസ്ലാമോഫോബിയയാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. സിനിമ ഒട്ടും സത്യസന്ധമല്ലെന്ന് പറഞ്ഞ പ്രമുഖ സാഹിത്യകാരന്‍ എന്‍. എസ്. മാധവന്‍ കൂടുതല്‍ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തി. മാലിക്ക് പൂര്‍ണമായും ഫിക്ഷനാണെന്ന സംവിധായകനോട് അഞ്ചു ചോദ്യങ്ങളാണ് മാധവന്‍ ചോദിക്കുന്നത്.
1. മാലിക് ഒരു സാങ്കൽപ്പിക കഥയാണെങ്കിൽ, ചിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുള്ളത്. എന്തുകൊണ്ട്?
2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായിമാത്രം അടയാളപ്പെടുത്തുന്നത്?
3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളില്‍ പ്രവേശിപ്പിക്കുന്നില്ല. ഇത് കേരളത്തിലെ രീതികൾക്ക് തീർത്തും എതിരാണ്.
4. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദികളാക്കി ചിത്രീകരിക്കുന്നു?
5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയില്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ അങ്ങനെ സംഭവിക്കുമോ?
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുക്കിയ സിനിമയുടെ ടൈറ്റിൽ കാർഡിനെയും എന്‍. എസ്. മാധവന്‍ വിമര്‍ശിക്കുന്നുണ്ട്. മലയാള ചിത്രത്തിന് മുമ്പൊരിക്കലും അറബിയിൽ പേരെഴുതി കാണിച്ചിരുന്നില്ല. അറബിക് മുസ്ലിംങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന ചിന്തയിൽ നിങ്ങളെന്തെങ്കിലും മറച്ചു വയ്ക്കുന്നുണ്ടോ എന്ന് അദ്ദേഹം സംവിധായകനോട് ചോദിക്കുന്നു.
നേരത്തേ, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'ടേക് ഓഫ്' എന്ന സിനിമയില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്ന പാര്‍വതി തിരുവോത്തിന്‍റെ തുറന്നു പറച്ചില്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു. 'പാര്‍വതിക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത്' എന്നായിരുന്നു അന്ന് മഹേഷ് നാരായണന്‍ പറഞ്ഞിരുന്നത്.