ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ചാമ്പ്യൻമാരെപ്പോലെ കളിച്ചുവെന്ന് ടീം കോച്ച് രാഹുൽ ദ്രാവിഡ്. ശ്രീലങ്ക ഉയർത്തിയ ടോട്ടലിനെ ഇന്ത്യ മനോഹരമായാണ് മറികടന്നത്. ശ്രീലങ്ക മികച്ച ടീമാണ്. ശ്രീലങ്കയെ ഒരു ഘട്ടത്തിലും വിലകുറച്ച് കണ്ടിരുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു. മത്സരശേഷം ഡ്രസിംഗ് റൂമിൽ കളിക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ പ്രസംഗം ബിസിസിഐയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്.
കളി ജയിച്ചത് ഏറ്റവും മികച്ച കാര്യമാണ്. എല്ലാവരും നന്നായി കളിച്ചു. വ്യക്തിഗത പ്രകടനങ്ങളെ കുറിച്ച് പറയേണ്ട സമയമല്ലെങ്കിലും ചിലരുടെ മികച്ച കളിയെ കുറിച്ച് പറയാതിരിക്കാനാവില്ല. കളി മൊത്തത്തിൽ വിലയിരുത്തിയാൽ, കൂട്ടായ പ്രകടനമാണ് നടത്തിയത്. ബൗളിംഗിലും ബാറ്റിംഗിലും കളിയുടെ തുടക്കത്തിലും ഒടുക്കത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ടീമിന്റെ ഏറ്റവും മികച്ച കളിയിൽ എല്ലാവരെയും അഭിനന്ദിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.
മികച്ച പ്രകടനം കാഴ്ച വെച്ച് മാൻ ഓഫ് ദമാച്ചായ ദീപക്ക് ചഹറും മത്സര ശേഷം സന്തോഷം പങ്കുവെച്ചു. താൻ നന്നായി ബാറ്റ് ചെയ്തു. പ്രകടനത്തിൽ ഏറെ സന്തോഷവാനാണ്. സാധാരണയായി ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാറില്ല. എന്നാൽ ലഭിച്ച അവസരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞെന്നും ചഹർ പറഞ്ഞു.
പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ 3 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ശ്രീലങ്കയുടെ 275 റൺസ് പിന്തുടർന്ന്, ദീപക് ചഹർ- ഭുവനേശ്വർ കുമാറും ചേർന്ന് എട്ടാം വിക്കറ്റിൽ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ 3 മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കരസ്ഥമാക്കി.