കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറക്കാനാണ് തീരുമാനം. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിട്ടില്ല. സംഘര്‍ഷത്തിനു ശേഷം സ്കൂള്‍ തുറന്നപ്പോള്‍ പെണ്‍കുട്ടികള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന നിലപാടാണ് താലിബാന്‍ സ്വീകരിക്കുന്നത്.
ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. താലിബാന്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടാല്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരെ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍നിന്നു വിലക്കുന്ന ലോകത്തിലെ ഏക രാജ്യാമായി അഫ്ഗാന്‍മാറും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെണ്‍കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം വിലക്കുമ്പോഴും, പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാമെന്നാണ് താലിബാന്‍ പറയുന്നത്. എന്നാല്‍ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുകയും, പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തില്‍ പ്രത്യേകം നിബന്ധനകള്‍ കൊണ്ടുവരികയുമാണ് താലിബാന്‍ ചെയ്യുന്നത്. അതോടൊപ്പം, പെണ്‍കുട്ടികളെ വനിതാ അധ്യാപകരാണ് പഠിപ്പിക്കുക. വനിതാ അധ്യാപകരില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുരുഷ അധ്യപകര്‍ക്ക് പെണ്‍കുട്ടികളെ കര്‍ട്ടന് പിന്നില്‍ നിന്ന് പഠിപ്പിക്കാമെന്നും താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. താലിബാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പാണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.