കാബൂള്‍: വനിതകൾ തലമുടി മറയ്ക്കാതെ നൃത്തം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് മത്സരങ്ങൾക്ക് അഫ്‍ഗാനിസ്ഥാനിൽ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 14–ാം സീസണിലെ മത്സരങ്ങൾക്ക് യുഎഇയിൽ തുടക്കമായതിനു പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ അഫ്ഗാനിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ലെന്ന് താലിബാൻ വ്യക്തമാക്കിയത്.
താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.
അധികാരം കൈയ്യടക്കിയതുമുതല്‍ തീര്‍ത്തും സ്ത്രീ വിരുദ്ധമായ സമീപനമാണ് താലിബാന്‍ സ്വീകരിച്ചു പോരുന്നത്. സ്ത്രീകള്‍ക്ക് ജോലിയും, വിദ്യാഭ്യാസവും, പൊതുപ്രവര്‍ത്തനവുമെല്ലാം നിഷേധിച്ചു. 1990 കളില്‍ അഫ്ഗാന്റെ ഭരണം കൈയാളിയിരുന്ന കാലത്തും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കുന്നതടക്കമുള്ള നിലപാടുകളായിരുന്നു താലിബാന്‍ നടപ്പിലാക്കിയിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വനിതാ മന്ത്രാലയത്തിന് പകരം ‘നന്മ–- തിന്മ’ മന്ത്രാലയം രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് പ്രത്യേക ക്ലാസ് ഏർപ്പെടുത്തുയും മതാചാരപ്രകാരമുള്ള വസ്ത്രധാരണം നിർബന്ധമാക്കുയും ചെയ്തു. 1996-2001 കാലത്ത് താലിബാന്‍ മതപൊലീസിംഗ് വകുപ്പ് കൊണ്ടുവന്നിരുന്നു. തെരുവുകളില്‍ താലിബാന്‍ പറയുന്ന കര്‍ശന മത-സദാചാര വ്യവസ്ഥകള്‍ നടപ്പാക്കിയിരുന്നത് ഈ വകുപ്പായിരുന്നു. അതാണിപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്.