ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ചുരുളി'യിലെ തെറി ഡയലോഗുകളെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. സംവിധായകൻ കഥാപാത്രങ്ങളെ തെറിപറയാൻ കയറൂരി വിട്ടതാണെന്നും അത് സദാചാരത്തിന്‍റെ സകല സീമകളും ലംഘിക്കുന്നതാണെന്നും എതിര്‍ക്കുന്നവര്‍ പറയുന്നു. സ്ത്രീ കഥാപാത്രങ്ങളെ പലയിടത്തായി അശ്ലീലമായ അർത്ഥത്തോടെ വിശേഷിപ്പിക്കുന്നതിനെയാണ് ചിലര്‍ എതിര്‍ക്കുന്നത്. എന്നാല്‍, വേട്ടയാണ് മനുഷ്യരുടെ ആകത്തുകയെന്നും അതിന്റെ ഭാഷയായ ഭയത്തിന്റെ ഭാഷയിലാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നതെന്നും വിശദമായി വിശദീകരിക്കുന്നവരുമുണ്ട്. കണ്‍സെര്‍വേറ്റീവ് ലാംഗ്വേജിന്റെ പുറത്തുള്ള നമ്മുടെ വ്യവഹാരങ്ങളാണ് പലപ്പോഴും അശ്ലീലങ്ങളും തെറികളുമായി കാണുന്നതെന്ന് താത്വികമായി വിശകലനം ചെയ്യുന്നവരും ഉണ്ട്.
എന്നാല്‍, 'തെറി' വിമര്‍ശനങ്ങളോട് വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിനയ് ഫോര്‍ട്ട്. ജീവിതത്തിൽ ഒരിക്കൽപോലും മോശം വാക്കുകൾ പ്രയോഗിക്കാത്തവരോ, തെറി പറയാത്തവരോ ഉണ്ടെങ്കിൽ അവർ കല്ലെറിയട്ടെ എന്ന് അദ്ദേഹം പറയുന്നു. സിനിമയെ ഗൗരവപൂർവം സമീപിക്കുന്നവരോ, വിശാലമായി ചിന്തിക്കുന്നവരോ അതിലെ തെറികളെ മാത്രം മുന്‍ നിര്‍ത്തി വിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ല. 'നിരവധി പേര്‍ ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയയിലൂടെയും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവരൊന്നും അതിലെ തെറിയെയല്ല കണ്ടത്. ക്രിമിനലുകൾമാത്രം ജീവിക്കുന്ന, നിയമങ്ങളൊന്നും ബാധകമല്ലാത്ത മനുഷ്യരുള്ള ഭൂമികയുടെ കഥ പറയുമ്പോൾ കഥാപാത്രങ്ങൾ വിനിമയംചെയ്യുന്നത് അത്തരം വാക്കുകളിലൂടെയാകും എന്ന തിരിച്ചറിവുള്ളവരാണവർ. ഏറ്റവും അടുപ്പമുള്ള സുഹൃദ്‌വലയങ്ങളിൽ പലരും ഇത്തരം പ്രയോഗങ്ങൾ നടത്താറുണ്ട്. ആ സദസ്സിൽ അത് തെറ്റാണെന്ന് അവിടെയുള്ള ആരും പറയില്ല. നമുക്ക് എല്ലാം പ്രകടിപ്പിക്കാൻ പറ്റുന്ന ഇടങ്ങളിൽ നാം അതൊക്കെ ചെയ്യും' - വിനയ് ഫോര്‍ട്ട് പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമയിലെ തെറിവിളി അനിവാര്യമായിരുന്നെന്നും അത് ഒഴിവാക്കിയാല്‍ സിനിമയുടെ ആത്മാവ് നഷ്ടപ്പെടുമായിരുന്നെന്നും വിനയ് ഫോര്‍ട്ട് നേരത്തേ പറഞ്ഞിരുന്നു. കുടുംബവും കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. പ്രായപൂര്‍ത്തിയായവര്‍ക്കാണ് സിനിമയെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷയില്‍ സംസാരിക്കണം. അതിനായി സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തണോ. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് തന്നെ ഇല്ലാതാകുമെന്നാണ് ഞാന്‍ ഭയപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.