കാലിഫോർണിയ: അമേരിക്കന്‍ ടെക് കമ്പനിയായ ട്വിറ്ററിന്‍റെ സിഇഒയും സഹ സ്ഥാപകനുമായ ജാക്ക് ഡോഴ്‌സി പദവി ഒഴിഞ്ഞതോടെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍ ചുമതലയേറ്റു. ഇതോടെ മെെക്രോസോഫ്റ്റ്, ഗൂഗിള്‍, ഐബിഎം, അഡോബി തുടങ്ങിയ മള്‍ട്ടിനാഷണല്‍ ടെക് കമ്പനികള്‍ക്കുശേഷം സിലിക്കണ്‍ വാലിയില്‍ നിന്ന് മറ്റൊരു ഇന്ത്യന്‍ വംശജന്‍ ടെക് ലോകത്തെ നയിക്കാന്‍ പോവുകയാണ്. പാട്രിക് പിഷെറ്റിന്റെ പിൻഗാമിയായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (സി.ഒ.ഒ) പ്രസിഡന്റുമായ ബ്രെറ്റ് ടെയ്‌ലർ ട്വിറ്ററിന്റെ പുതിയ ചെയർമാനാകും. 2022-ൽ കാലാവധി തീരുംവരെ ഡോർസി ഡയറക്‌ടർ ബോർഡംഗമായി തുടരും.
ഐ.ഐ.ടി ബോംബെ, അമേരിക്കയിലെ സ്‌റ്റാൻഫോഡ് സർവകലാശാല എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയായ പരാഗ് അഗ്രവാൾ 2011ലാണ് ട്വിറ്ററിലെത്തുന്നത്. അതിനുമുമ്പ് മൈക്രോസോഫ്‌റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിരുന്നു. ആദ്യകാലത്ത് ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്‍ പ്രവർത്തിച്ച അദ്ദേഹം 2014-ലാണ് കമ്പനിയുടെ നിർണ്ണായക മാറ്റത്തിന്റെ ഭാഗമായത്. കൃത്യമ ബുദ്ധിയുടെ (AI) പുതിയ തലങ്ങിലേക്ക് ട്വിറ്റർ ഉയർന്ന ഈ കാലഘട്ടത്തിലാണ് സ്ഥാനമൊഴിഞ്ഞ ജാക്ക് ഡോർസിയുടെ വലംകെെയ്യായി പരാഗ് മാറിയത്. തുടർന്ന് 2017-ല്‍ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ (CTO) പരാഗ് നേതൃസ്ഥാനത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും പിന്നില്‍ പരാഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ പുതിയ സിഇഒ എന്ന നിലയില്‍ അദ്ദേഹത്തിന്മേലുള്ള എന്റെ വിശ്വാസം ആഴത്തിലുള്ളതാണ്' സ്ഥാനമൊഴിയുന്നതായി അറിയിച്ച ട്വീറ്റില്‍ പരാഗിനെക്കുറിച്ച് ജാക്ക് ഡോർസി പരാമർശിച്ചത് ഇങ്ങനെയാണ്. ഒപ്പം ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠമായാണ് പരാഗിനെ തെരഞ്ഞെടുത്തതെന്നും കൂട്ടിച്ചേർത്ത അദ്ദേഹം തന്റെ വിശ്വസ്തന് കമ്പനിയുടെ പിന്തുണയും ഉറപ്പു നല്‍കി.