എ.എം.എം.എ തെരഞ്ഞെടുപ്പുമായി (AMMA Election) ബന്ധപ്പെട്ട് നടൻ സിദ്ദീഖിനെതിരെ (Siddique) ഷമ്മി തിലകനും മണിയൻ പിള്ള രാജുവും (Maniyan Pillai Raju) രംഗത്തെത്തി. സിദ്ദിഖ് നടത്തിയ പരാമര്‍ശം തന്നെ ഉദ്ദേശിച്ചാണെന്നും പീഡന പരാതിയോ മീടൂ ആരോപണമോ തനിക്കെതിരെ ഇല്ലെന്നും ഷമ്മി പറഞ്ഞു. 'അമ്മ' എക്കാലത്തും ഒരു പക്ഷത്തിന്‍റെ മാത്രം സംഘടനയാണ്. വിഷയം ജനറല്‍ബോഡിയില്‍ ഉന്നയിക്കുമെന്നും ഷമ്മി വ്യക്തമാക്കി. സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നു പറഞ്ഞ മണിയൻ പിള്ള രാജു ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും വ്യക്തമാക്കി.
ഔദ്യോഗിക പാനലിനുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള സിദ്ധീഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന ഭാഗത്തെ വരികളാണ് വിവാദമായിരിക്കുന്നത്. 'അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്ന് ഇവരാരും വീരവാദം മുഴക്കിയിട്ടുമില്ല. അമ്മയുടെ തലപ്പിത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല' എന്നാണ് വോട്ടു തേടികൊണ്ട് സിദ്ധീഖ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പദവികളിലേക്ക് ഷമ്മിതിലകന്‍ പത്രിക നല്‍കിയിരുന്നെങ്കിലും ഒപ്പിട്ടില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി സൂക്ഷ്മ പരിശോധനയില്‍ എല്ലാ പത്രികകളും വരണാധികാരി തള്ളിയിരുന്നു. അതിനിടെ, തന്റെ പാനലിൽ നിന്നും മത്സരിക്കുന്നവർക്കു വേണ്ടി മോഹൻലാൽ പ്രചാരണത്തിനിറങ്ങിയതും വിവാദമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനും ആശ ശരത്തിനും മോഹൻലാലിന്റെ പിന്തുണയുണ്ട്.
ആദ്യമായാണ് എ.എം.എം.എ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ഏർപ്പെടുത്തുന്നത്. ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് മണിയോടെ ഫലം പ്രഖ്യാപിക്കും. ആകെ 503 അംഗങ്ങളാണ് സംഘടനയിലുള്ളത്. പ്രസിഡന്റായി മോഹന്‍ലാലും (Mohanlal) ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും (Edavela Babu) ട്രഷററായി സിദ്ധിഖും (Siddique) ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും (Jayasurya) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് ഇന്നത്തെ തെരഞ്ഞെടുപ്പിലെ പ്രധാന മത്സരം. ഔദ്യോഗിക പാനല്‍ മുന്നോട്ട് വെച്ച ആശാ ശരത്, ശ്വേത മോഹന്‍ എന്നിവർക്ക് പുറമെ മണിയന്‍പിള്ള രാജു കൂടി മത്സരിക്കാന്‍ എത്തിയതാണ് തിരഞ്ഞെടുപ്പ് വാശിയേറിയതാക്കിയത്.