ജക്കാര്‍ത്ത: പാതിനശിച്ച ബോട്ടില്‍ 28 ദിവസമായി കടലില്‍ ചുറ്റി തിരിയുകയായിരുന്ന നൂറിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കരക്കടുക്കാന്‍ അനുവാദം നല്‍കി ഇന്ത്യോനേഷ്യ. ബോട്ടില്‍ കൂടുതലായി സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്തുള്ള ആചെഹ് പ്രൊവിന്‍സില്‍ വെച്ചാണ് മത്സ്യത്തൊഴിലാളികള്‍ അഭയാര്‍ത്ഥികളടങ്ങിയ സംഘത്തെ കണ്ടെത്തിയത്. കനത്ത മഴയും കടല്‍ ക്ഷോഭവുമാണ് ബോട്ടിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമായത്.
എഞ്ചിന്‍ തകരാറിലായതും സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമായതുമാണ് തീരത്ത് ബോട്ട് അടുപ്പിക്കാന്‍ അനുവാദം നല്‍കിയതെന്ന് രാഷ്ട്രീയ, നിയമ സുരക്ഷാ വിഭാഗം മന്ത്രാലയത്തിലെ അഭയാര്‍ത്ഥി ടാസ്‌ക് ഫോഴ്‌സ് വിഭാഗം തലവനായ അര്‍മെദ് വിജയ പറഞ്ഞു. നാവിക സേനയുടെ സഹായത്തോടെയാണ് അഭയാര്‍ത്ഥികളെ തീരത്ത് എത്തിച്ചത്. ഇവരെ 10 മുതല്‍ 14 ദിവസം വരെ ക്വാറന്‍റീനില്‍ താമസിപ്പിക്കും. കൊവിഡ ്പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ അഭയാര്‍ഥി സംഘത്തെ ഇന്തോനേഷ്യൻ നഗരങ്ങളായ മെദാൻ, സുരബായ എന്നിവിടങ്ങളിലെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പ്രാദേശിക മേയർ സുഐദി യഹ്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഭയാര്‍ഥികളുടെ ബോട്ട് അടുപ്പിക്കാന്‍ ആദ്യം ഇന്ത്യോനേഷ്യ തയ്യാറായിരുന്നില്ല. നാവികസേന ഇവരെ തിരികെ അയക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണലടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റം വരുത്തി ഇന്തോനേഷ്യ അഭയാര്‍ഥികളെ സ്വീകരിച്ചത്. മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികൾ വർഷങ്ങളായി മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടൽ മാര്‍ഗം കുടിയേറ്റം നടത്താറുണ്ട്.