കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മൂന്ന് മാസത്തിനുള്ളില്‍ പുനസ്ഥാപിക്കുമെന്ന് താലിബാന്‍ വക്താവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സബിഹുല്ലാ മുജാഹിദ്. തങ്ങള്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്കൂളുകളില്‍ പോകാന്‍ സാധിക്കാത്ത പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ട സഹായം ചെയ്ത് കൊടുക്കുമെന്നും ഇതിനുവേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സബിഹുല്ലാ മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറിയ സമയത്ത് താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരസ്വാതന്ത്ര്യം എന്നിവ നിരോധിച്ചിരുന്നു. എന്നാല്‍, ഇത്തവണ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഔദ്യോഗികമായി നിരോധിച്ചില്ലെങ്കിലും പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെല്ലാം അടച്ചുപൂട്ടുകയും സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ തടയുകയും ചെയ്തിരുന്നു. അതോടൊപ്പം, പെണ്‍കുട്ടികള്‍ക്ക് ഏഴാം ക്ലാസിനപ്പുറത്തേക്ക് വിദ്യാഭ്യാസവും നല്‍കിയിരുന്നില്ല. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
മാര്‍ച്ച് 21 ന് ശേഷം പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിധത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്. അത് രാജ്യമെമ്പാടും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. തങ്ങള്‍ക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കാന്‍ യാതൊരു ആഗ്രഹവുമില്ല - സബിഹുല്ലാ മുജാഹിദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്‍റെ പുതിയ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് അഫ്ഗാന്‍ ജനത നോക്കി കാണുന്നത്. സ്ത്രീ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു ഭരണക്കൂടത്തിന് എങ്ങനെയാണ് സ്ത്രീകള്‍ക്ക് വേണ്ടി സ്കൂളുകള്‍ തുറക്കാന്‍ സാധിക്കുക ആശങ്ക ഒരുകൂട്ടം പെണ്‍കുട്ടികള്‍ അല്‍ജസീറയോട് പങ്കുവെച്ചു. പെൺകുട്ടികളുടെ സ്‌കൂളുകൾ പുനരാരംഭിക്കുന്നത് നല്ല കാര്യമാണ്, എന്നാൽ അവർ തങ്ങളുടെ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. ഈ വാക്കുകൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റാന്‍ വേണ്ടി മാത്രമായിരിക്കരുതെന്ന് കാബൂളിലെ വനിതാ അവകാശ പ്രവർത്തക ഫാത്തിമ റായ് പറഞ്ഞു. 'പെൺകുട്ടികളെ കാണാൻ താലിബാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ പുരുഷന്‍മാരോടൊപ്പം മാത്രമേ വീടിന് പുറത്തിറങ്ങാവു എന്നാണ് രാജ്യത്തെ സ്ത്രീ വിരുദ്ധ നിയമങ്ങളില്‍ ഒന്ന്. ഇത്തരം നിയമങ്ങള്‍ മാറ്റാതെ എങ്ങനെയാണ് പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി സ്കൂളുകളില്‍ പോകാന്‍ സാധിക്കുക. അതോടൊപ്പം, ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ വാഹനങ്ങളില്‍ കയറ്റരുതെന്നാണ് മറ്റൊരു നിര്‍ദ്ദേശം. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെങ്കിൽ, വിദ്യാഭ്യാസം അർത്ഥശൂന്യമാണെന്ന് ഫാത്തിമ റായ് കൂട്ടിച്ചേര്‍ത്തു.