കാബൂള്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാവരും മുഖം മറയ്ക്കണമെന്നും ആവശ്യമെങ്കില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാന്‍ സര്‍ക്കാര്‍. പുതിയ ഉത്തരവ് പാലിക്കാത്തവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ പിരിച്ചെടുത്തതിന് പിന്നാലെ സര്‍ക്കാരിലെ ഉന്നത പദവികളില്‍ നിന്നെല്ലാം സ്ത്രീകളെ പിരിച്ചു വിട്ടിരുന്നു. പുതിയ വ്യവസ്ഥകൾ തയാറായ ശേഷം പിരിച്ചുവിട്ടവരില്‍ നിന്നും ചിലയാളുകള്‍ക്ക് മാത്രം ജോലിയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കുമെന്നുമായിരുന്നു താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് ഉപയോഗിക്കാം. എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. ശരീരം പൂർണമായി മറയ്ക്കണം. ബ്ലാങ്കറ്റ് അണിയേണ്ടിവന്നാൽ അത് ഉപയോഗിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണ'മെന്നും താലിബാൻ പ്രതിനിധി മുഹമ്മദ് സദേഖ് അഖിഫ് മുഹാജിർ മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം തുടങ്ങി കടുത്ത യാഥാസ്ഥിതിക സ്ത്രീ വിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതക്ക് മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത്. തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാനും താലിബാന്‍ തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, സ്ത്രീകള്‍ പൊതുകുളിമുറികള്‍ ഉപയോഗിക്കുന്നതിനും താലിബാന്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കിയത്. പൊതു കുളിമുറികള്‍ (ഹമാമുകള്‍) അഫ്ഗാനിസ്ഥാനില്‍ ഉപയോഗിക്കുന്നത് ഒരു പാരമ്പര്യ രീതിയാണ്. ചൂടുവെള്ളം, നീരാവി എന്നിവയുപയോഗിച്ച് കുളിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. കൊടും തണുപ്പുള്ള സമയങ്ങളില്‍ ഭൂരിഭാഗം ആളുകളും ചൂടു വെള്ളത്തില്‍ കുളിക്കാനാണ് പൊതുകുളി മുറികള്‍ തെരഞ്ഞെടുക്കുന്നത്. ചില കുടുംബങ്ങൾക്ക് ചൂടുവെള്ളത്തിൽ കുളിക്കാനുള്ള ഏക ആശ്രയം കൂടിയാണ് പൊതുകുളിമുറികള്‍.