കാബൂള്‍: വിദ്യാര്‍ത്ഥിനികള്‍ തത്കാലം സ്കൂളുകളില്‍ വരേണ്ടെന്ന് താലിബാന്‍. മാര്‍ച്ച് 21-ന് അഫ്ഗാന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജനുവരിയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ശരീഅത്ത് നിയമപ്രകാരമുള്ള, അഫ്ഗാന്‍ സംസ്‌കാരത്തെ മാനിക്കുന്ന യൂണിഫോമായിരിക്കണം വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ടതെന്നും അത് എന്തായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് താലിബാന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് മുതല്‍ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യമൊരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിധത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്. അത് രാജ്യമെമ്പാടും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു താലിബാന്‍ വക്താവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സബിഹുല്ലാ മുജാഹിദ് നേരത്തെ പറഞ്ഞിരുന്നത്. ഈ നിലപാടിലാണ് താലിബാന്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം തുടങ്ങി കടുത്ത യാഥാസ്ഥിതിക സ്ത്രീ വിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതക്ക് മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത്. തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാനും താലിബാന്‍ തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാവരും മുഖം മറയ്ക്കണമെന്നും ആവശ്യമെങ്കില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു.