കാബൂള്‍: സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കുന്നതിനുമുന്‍പ് നഗരങ്ങളിലെല്ലാം സ്ത്രീകള്‍ വാഹനമോടിക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. എന്നാല്‍ അഫ്ഗാനിലെ ഏറ്റവും പുരോഗമനമുളള നഗരമായ ഹെറാത്തില്‍പോലും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് ഡ്രൈവിംഗ് പരിശീലകരോട് താലിബാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീകളെ വാഹനമോടിക്കാന്‍ പഠിപ്പിക്കരുതെന്നും അവര്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നും താലിബാന്റെ ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് ഹെറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാഫിക് മേധാവി ജാന്‍ അഗ അചക്‌സായി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കിവരുന്നത്. അടുത്തിടെ ആറാം ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടികള്‍ പഠിക്കേണ്ടതില്ലെന്ന നിയമവും കൊണ്ടുവന്നിരുന്നു. അതിനെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ അധ്യാപകരുടെ കുറവ് മൂലമാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും ഉടന്‍തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുളള വഴി കണ്ടെത്തുമെന്നും താലിബാന്‍ ഉറപ്പുനല്‍കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനുമുന്‍പും നിരവധി സ്ത്രീ വിരുദ്ധ നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കിയിരുന്നു. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രമേ വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം തുടങ്ങി കടുത്ത സ്ത്രീ വിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അടിച്ചേല്‍പ്പിച്ചത്. തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാനും താലിബാന്‍ തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാവരും മുഖം മറയ്ക്കണമെന്നും ആവശ്യമെങ്കില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു.