മാഡ്രിഡ്: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ അവധി നല്‍കി സ്പെയിന്‍. ആദ്യമായാണ് ഒരു പാശ്ചാത്യന്‍ രാജ്യം ഇത്തരമൊരു അവധിക്ക് അംഗീകാരം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാടുകള്‍ സ്കൂള്‍ അധികൃതര്‍ ലഭ്യമാക്കണമെന്നും ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് അവധി അനുവദിക്കണമെന്നും പാസാക്കാനിരിക്കുന്ന നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നു.
അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ത്തവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. അതിനാലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് കൂടുതല്‍ പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നമ്മുടെ സമൂഹത്തില്‍ നാലില്‍ ഒരു സ്ത്രീക്ക് ആര്‍ത്തവസമയത്ത് വൃത്തിയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാനുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ സാമൂഹിക കേന്ദ്രങ്ങള്‍ വഴി സാനിറ്ററി പാഡുകള്‍ സൗജന്യമായി വിതരണം ചെയ്യും.
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ശാരീരികമായും മാനസികമായും വളരെ വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടത് - ഏഞ്ചല റോഡ്രിഗസ് കൂട്ടിച്ചേര്‍ത്തു. സ്പെയിനിന് പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, സാംബിയ തുടങ്ങി രാജ്യങ്ങളിലും ആര്‍ത്തവാവധി നല്‍കുന്നുണ്ട്.