കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വാര്‍ത്ത വായിക്കുന്ന എല്ലാ വനിതാ മാധ്യമ പ്രവര്‍ത്തകരും മുഖം മറയ്ക്കണമെന്ന് താലിബാന്‍ ഭരണകൂടം. താലിബാന്റെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയയും സംയുക്തമായാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് എല്ലാവരും പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസാണ് പുതിയ ഉത്തരവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, താലിബാന്‍ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ത്രീകളെ എല്ലാ മേഖലകളിലും നിന്നും മായ്ച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. പുരുഷന്മാരോടൊപ്പം സ്ത്രീകളെയും പരിഗണിക്കണം - പ്രതിഷേധക്കാര്‍ പറഞ്ഞു. കൂടാതെ, നിരവധി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പരിപാടികൾ അവതരിപ്പിക്കുന്നതിനിടെ മുഖംമൂടികൊണ്ട് മുഖം മറച്ചിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതാദ്യമായല്ല താലിബാന്‍ സ്ത്രീ വിരുദ്ധ ഉത്തരവുകള്‍ പുറത്തിറക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് യൂണിഫോമിന്‍റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുക, സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുക, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കാതിരിക്കുക, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ മുഖം മുതല്‍ പാദം വരെയുള്ള വസ്ത്രം ധരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയിരിക്കുന്നത്.
സ്ത്രീകളെ താലിബാന്‍ ഭരണകൂടം പാര്‍ശ്വവത്ക്കരിക്കുന്നതിനെതിരെ നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ് രംഗത്തെത്തിയിരുന്നു. മുഖ്യധാരയില്‍ നിന്നും സ്ത്രീകളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് താലിബാന്‍ നടത്തുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്.