കാബൂള്‍: സ്ത്രീകള്‍ക്കെതിരെ വിവാദപരമായ പോസ്റ്റര്‍ പതിപ്പിച്ച് താലിബാന്‍ പൊലീസ്. ശരീരം മുഴുവന്‍ മറക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ മൃഗങ്ങളെപ്പോലെയാകാന്‍ ശ്രമിക്കുകയാണെന്നാണ് താലിബാന്‍ പൊലീസ് കാന്തഹാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ബുര്‍ഖയുടെ ചിത്രം സഹിതമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. നീളം കുറഞ്ഞതും ഇറുകിയതും സുതാര്യവുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് എതിരാണ്. ഇത്തരം രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പുണ്ട്. അതേസമയം, വിവാദ പോസ്റ്ററിനെക്കുറിച്ച് പ്രതികരിക്കാന്‍ താലിബാന്‍ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ പോസ്റ്ററുകൾ പതിച്ചത് മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണെന്ന് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഈ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായ താലിബാന്‍റെ വിലക്കുകളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കാതിരിക്കുക, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയിരിക്കുന്നത്.