കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ 250 പേര്‍ മരണപ്പെടുകയും130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇനിയും ആളുകള്‍ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഭൂചലനത്തില്‍ റോഡ് മാര്‍ഗം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് ഹെലികോപ്റ്ററിന്‍റെ സഹായം തേടിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂചലനത്തിൻ്റെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ ഭാഗമായി പ്രകമ്പനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.