ഛത്തീസ്ഗഢിലും വിഷവാതകം ചോര്‍ന്ന് 7 പേർ ആശുപത്രിയിൽ. റായ്ഗഡ് ജില്ലയിലെ ഒരു പേപ്പർ മില്ലിലാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. മില്ലിലെ തൊഴിലാളികളായ ഏഴുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും തലസ്ഥാനമായ റായ്പൂരിലേക്ക് മാറ്റുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരാണ് തങ്ങളെ അറിയിച്ചതെന്ന് പോലീസ് സൂപ്രണ്ട് (റായ്ഗഡ്) സന്തോഷ് സിംഗ് പറഞ്ഞു.
തൊഴിലാളികള്‍ മില്ല് വൃത്തിയാക്കുന്നതിനിടെയാണ് വാതകച്ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ആശുപത്രിയിലായവരെ റായ്ഗഡ് പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ്, കളക്ടർ യശ്വന്ത് കുമാർ എന്നിവർ സന്ദർശിച്ചു. സംഭവം മറച്ചുവെക്കാൻ മില്ലിന്റെ ഉടമ ശ്രമിച്ചതായും പോലീസിനെ അറിയിച്ചിട്ടില്ലെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽജി പോളിമർ പ്ലാന്റിൽ നിന്ന് ചോർന്ന രാസവാതകം ശ്വസിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. അബോധാവസ്ഥയിലായ നൂറുകണക്കിന് ആളുകളെ നഗരത്തിലെ കിംഗ് ജോർജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് കെജിഎച്ചിലെ ഡോക്ടര്‍മാര്‍ പറയുന്നു.