ഉത്ര വധക്കേസ് പ്രതിയായ സൂരജിനെ വീട്ടിൽ എത്തിച്ച് വീണ്ടു തെളിവെടുത്തു. വീടിനുള്ളിലും ഉത്രയുടെ സ്വർണം കുഴിച്ചിട്ട പറമ്പിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഉത്രയെ അപായപ്പെടത്താൻ ആദ്യം പാമ്പിനെ കൊണ്ടുവന്ന ചാക്ക് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു. കേസിൽ പ്രതിചേർക്കപ്പെട്ട സൂരജിന്റെ അച്ഛന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ഉത്രയുടെ വീട്ടുകാർ വാങ്ങി നൽകിയ വാഹനം കേസിലെ തൊണ്ടിയാകും. ഉത്രയുടെ സ്വർണാഭരണം വിറ്റ ജ്വല്ലറിയിലും സൂരജിനെ എത്തിച്ച് തെളിവെടുത്തു. സ്വർണത്തിന്റെ ഒരു ഭാഗം ജ്വല്ലറിക്കാരൻ മറിച്ചുവിറ്റെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കസ്റ്റഡി കാലവാവധി പൂർത്തിയാവുന്ന തിങ്കളാഴ്ച സൂരജിനെ കോടതിയിൽ ഹാജരാക്കും.
സൂരജിനെയും പിതാവിനെയും അമ്മക്കും സഹോദരിക്കും ഒപ്പം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊട്ടാരക്കരയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്തത്. അമ്മയോടും സഹോദരിയോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കുടുംബാംഗങ്ങളുടെ പങ്ക് കണ്ടെത്തുന്നതിനാണ് 4 പേരേയം ഒരുമിച്ച് ഇരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് അമ്മയെയും സഹോദരിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. നേരത്തെ ഇരുവരെയും 6 മണിക്കൂർ നേരം ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വൈരുദ്ധ്യങ്ങൾ സംബന്ധിച്ചായിരുന്നു പ്രധാനമായും ഇവരിൽ നിന്ന് വിശദീകരണം തേടിയത്.
സുരേന്ദ്രനെ കഴിഞ്ഞ ദിവസം ആടൂരിലെ ബാങ്കിലെത്തിച്ച് തെളിവെടുത്തിരുന്നു. ബാങ്ക് ലോക്കറിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണം എടുത്ത് വീട്ടിൽ കുഴിച്ചിട്ടെന്ന് സുരേന്ദ്രൻ ക്രൈംബ്രാഞ്ചനോട് സമ്മതിച്ചിരുന്നു. മാർച്ച് 2 ന് സൂരജാണ് സ്വർണം ലോക്കറിൽ നിന്ന് എടുത്തത്. ബാങ്കിലെ സ്വർണത്തിലുള്ള കുറവ് അന്വേഷണ സംഘം പരിശോധിച്ചു. ബാങ്കിൽ നിന്ന് എടുത്ത സ്വർണം ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ അമ്മക്ക് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.