അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മൈക്രോസോഫ്ട് ഉടമ ബിൽ ഗേറ്റ്സ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ടെസ്‌ല ഉടമ എലോണ്‍ മസ്‌ക് എന്നിവരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിന് വേണ്ടി പണം ആവശ്യപ്പെടുന്ന രീതിയിലുള്ള ട്വീറ്റ് ശതകോടീശ്വരന്മാരുടെയും രാഷ്ട്രീയ പ്രമുഖരുടെയും അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്കും ഇതിനു പിന്നാലെ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. അക്കൗണ്ട് പാസ്‌വേര്‍ഡ് മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഹാക്കിങ്ങുകൾ ഉപയോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തിലുപരിയായി വേറെ വലിയ കെണിയാവാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിഭാഗം അറിയിച്ചു.
സൈബർ ആക്രമണം നെറ്റ്‌വർക്കിനെ ഭാഗികമായി സ്തംഭിപ്പിച്ചു. സംഭവത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ചില ഉപയോക്താക്കൾക്ക് ട്വീറ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്വിറ്റർ ബുധനാഴ്ച അറിയിച്ചു. ട്വിറ്റർ അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിച്ചതായി സൂചിപ്പിക്കുന്ന ചെക്ക് മാർക്കുള്ള ഉപയോക്താക്കൾക്ക് പോലും ട്വീറ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.