ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ഒന്നാം വിക്കറ്റിൽ കുറിച്ച റെക്കോർഡ് റൺ കൂട്ടുകെട്ടിനെ പൊളിക്കാൻ കോഹ്ലിയും കൂട്ടരും ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല. ഇന്ത്യ പടുത്തുയർത്തിയ 256 റൺസ് വിജയലക്ഷ്യം, 74 പന്തും 10 വിക്കറ്റും ബാക്കിനിൽക്കെ ഓസീസ് അനായാസം മറികടന്നു. സെഞ്ചുറി നേടിയ ഓപ്പണർമാരായ ഡേവിഡ് വാർണർ (128), ആരോൺ ഫിഞ്ച് (110) എന്നിവരാണ് ഓസീസിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.
Also Read
പതിയെ തുടങ്ങിയ വാര്‍ണറാണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഫിഞ്ച് 114 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 110 റൺസോടെയും പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്ച രാജ്കോട്ടില്‍ നടക്കും.
നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 49.1 ഓവറിൽ 255 റൺസിന് പുറത്തായിരുന്നു. ശിഖർ ധവാൻ (74), കെ.എൽ. രാഹുൽ (47) എന്നിവരാണ് ഇന്ത്യൻ നിരയിൽ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.