തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ തമ്മില്‍ വാക്പോര്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
പൌരത്വ ഭേദഗതി നിയമം, യാകോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം എന്നിവയിലൂടെ സിപിഎം സ്വാധീനം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഭരണപക്ഷത്തിരുന്ന് സിപിഎം ചെയ്യുന്നത് പോലും പ്രതിപക്ഷത്തിരുന്ന് കോണ്‍ഗ്രസ്സിനു ചെയ്യാന്‍ കഴിയാത്തത് കൃത്യമായ ഏകോപനത്തിന്‍റെയും ആശയ വിനിമയത്തിന്‍റെയും അഭാവം കൊണ്ടാണെന്നും നേതാക്കള്‍ പറഞ്ഞു. ഇത്തരത്തില്‍ സമന്വയമുണ്ടാക്കാന്‍ കെപിസിസിക്ക് സാധിക്കുന്നില്ലെന്നും കെ.വി.തോമസ്, പി.സി.ചാക്കോ, വി.എം.സുധീരന്‍ തുടങ്ങിയ നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
പ്രതാപശാലിയായിരുന്ന കെ.കരുണാകരന്‍ പോലും കൂടിയാലോചനയിലൂടെയാണ് പാര്‍ടിയെ മുന്നോട്ടുകൊണ്ടു പോയതെന്നും അധികാരം നഷ്ടപ്പെട്ട കരുണാകരന്‍റെ അവസ്ഥ മറന്നുപോകരുതെന്നും വി.എം.സുധീരന്‍ ഓര്‍മിപ്പിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് എത്തിയതിനു ശേഷം, ഒരിക്കല്‍പോലും തന്നെ ടെലഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. സുധാകരന്‍ ഇതുവരെ തന്നെ വന്നുകണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. യാതൊരു വിഷയത്തിലും മുല്ലപ്പള്ളി കൂടിയാലോചന നടത്താറില്ലെന്നും, അതിനുള്ള ഉത്തരവാദിത്തം ഏട്ടെടുക്കാന്‍ കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ മുല്ലപ്പള്ളി തയ്യാറാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ഈ ആവശ്യം ഉന്നയിച്ച് അടുത്ത മാസം 7-ന് സംസ്ഥാന വ്യാപകമായി പൊലിസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.