ജെഇഇ, നീറ്റ് പരീക്ഷകൾക്കെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാർ സുപ്രീംകോടതിയെ സമീപിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരാണ് കോടതിയെ സമീപിച്ചത്.
കോവിഡ് -19 ൽ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് ജെഇഇ (മെയിൻ), നീറ്റ്-യുജി എന്നിവ മാറ്റിവയ്ക്കണം എന്നതാണ് മന്ത്രിമാർ ആവശ്യപ്പെട്ടത്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടുത്തിടെ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ജെഇഇ (മെയിൻ), നീറ്റ്-യുജി പരീക്ഷകൾ നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ തള്ളിയ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാൻ മന്ത്രിമാർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ അണുബാധയിൽ നിന്ന് പ്രതിരോധിക്കാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഉറപ്പ് നൽകിയതോടെയാണ് , പരീക്ഷകൾ റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
പശ്ചിമ ബംഗാൾ നിയമ-തൊഴിൽവകുപ്പ് മന്ത്രി മലോയ് ഗടക്, ജാർഖണ്ഡ് ധനമന്ത്രി രമേശ്വർ ഒറാൻ, രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ, ഛത്തീസ്ഗഢ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അമർജിത് ഭഗത്, പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിദ്ധു, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ഉദയ് ആർ സമന്ത് എന്നിവർ ചേർന്നാണ് ഹർജി സമർപ്പിച്ചത്.