പടിഞ്ഞാറൻ ജർമ്മൻ നഗരമായ ഹനൌവിലെ രണ്ടു ബാറുകളിലായി നടന്ന വെടിവെയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാത്രി പത്ത് മണിയോടെയാണ് സംഭവം. കുറ്റവാളികള്‍ക്കായി പോലീസ് കര്‍ശനമായ പരിശോധന തുടരുകയാണ്. ഹെലികോപ്റ്റര്‍ അടക്കമുള്ള അത്യാധുനിക സംവിധാനവുമായാണ് തിരച്ചില്‍. അതിനിടെ, അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ ഫ്രാങ്ക്ഫർട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. അക്രമികളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല.
ഫ്രാങ്ക്ഫർട്ടിന് 25 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന നഗരമാണ് ഹനൌ. തീവ്ര വലതുപക്ഷ നിലപാടുള്ള ആളാണ് മരിച്ച നിലയില്‍ കാണപ്പെട്ട അക്രമി. സംഭവം വലതുപക്ഷ തീവ്രവാദി അക്രമമാകാനുള്ള സാധ്യത ഫെഡറൽ പ്രോസിക്യൂട്ടർമാർ തള്ളിക്കളയുന്നില്ല. ബാറിലെ വെടിവെയ്പ് കഴിഞ്ഞ് തോക്കുധാരി വീട്ടിൽ തിരിച്ചെത്തി സ്വയം വെടിവെച്ച് മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.