വന്ദേ ഭാരത് മിഷനില്‍ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ദുബായ്. കൊവിഡ് രോഗികളെ രണ്ടുത്തവണ ദുബായിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ദുബായ് സിവിൽ ഏവിയേഷൻ വിമാനങ്ങൾ വിലക്കിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഇന്ന് മുതൽ 15 ദിവസത്തേക്ക് ദുബായിലേക്കോ ദുബായില്‍ നിന്ന് പുറത്തേക്കോ സർവീസ് നടത്താനാകില്ല. വിലക്കിനെത്തുടർന്ന് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വിമാനത്തില്‍ ദുബായിലേക്ക് യാത്ര ചെയ്ത കൊവിഡ് രോഗികളുടെ ചികിത്സക്കായുള്ള മൊത്തം ചെലവുകൾ കമ്പനിയിൽ നിന്നും പിഴയായി ഈടാക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അധികൃതര്‍ അറിയിച്ചു. ഇതുകൂടാതെ രോഗികളുടെയൊപ്പം യാത്രചെയ്തവരുടെ ക്വാറന്റയിൻ ചെലവുകളും എയർ ലൈൻ വഹിക്കണം.
സമാനമായ സംഭവം മുൻപ് നടന്നപ്പോൾ എയര്‍ ഇന്ത്യക്ക് ദുബായ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ വീണ്ടും കൊവിഡ് പോസറ്റീവായ യാത്രക്കാരെ സുരക്ഷാചട്ടങ്ങൾ ലംഘിച്ച് എയർ ലൈൻസ് ദുബായിലെത്തിച്ചു. പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് വിമാനങ്ങൾ താൽകാലികമായി റദാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികൾ ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ് റീജണൽ മാനേജർ മോഹിത് സെയിനിന് അയച്ച നോട്ടീസിൽ അധികൃതർ വ്യക്തമാക്കി.