അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ദ്വീപിലേക്ക് മാലിന്യങ്ങൾ കൊണ്ടുവന്നതെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു.
21 കണ്ടെയ്നറുകളിലായി 260 ടൺ മാലിന്യങ്ങളാണ് തലസ്ഥാനമായ കൊളംബോയിലെ പ്രധാന തുറമുഖത്ത് 2017 സെപ്റ്റംബറിനും 2018 മാർച്ചിനുമിടയിൽ എത്തിച്ചേർന്നതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഉപയോഗിച്ച കിടക്കകൾ, പരവതാനികലുമടക്കമുള്ള ചവറുകൾ അടങ്ങിയിരിക്കേണ്ടിയിരുന്ന കണ്ടെയ്നറുകളിൽ ആശുപത്രി മാലിന്യങ്ങളും ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് തിരിച്ചയക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഇത്തരത്തിലുള്ള കണ്ടെയ്നറുകൾ രാജ്യത്തേക്ക് കയറ്റി അയക്കുന്നവരിൽനിന്ന് നഷ്ടപരിഹാരം തേടുമെന്ന് കസ്റ്റംസ് വക്താവ് സുനിൽ ജയരത്‌നെ പറഞ്ഞു. ഏതുതരത്തിലുള്ള ആശുപത്രി മാലിന്യമാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മുമ്പ് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളിൽ മോർച്ചറികളിൽ നിന്നുള്ള ശരീരഭാഗങ്ങൾ ഉൾപ്പെട്ടിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
അനധികൃതമായി ഇറക്കുമതി ചെയ്ത 3,000 ടൺ മാലിന്യങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം ശ്രീലങ്കൻ സർക്കാർ നടത്തിയ അന്വേഷണത്തിൽ, 2017 ലും 2018 ലും ഇന്ത്യയിലേക്കും ദുബായിലേക്കും 180 ടൺ മാലിന്യങ്ങൾ കയറ്റുമതി ചെയ്തതായി കണ്ടെത്തിയിരുന്നു.