ദുബായിൽ പ്രവേശിക്കാൻ റിട്ടേൺ ടിക്കറ്റ് നിർബന്ധമാക്കി പ്രമുഖ എയര്‍ലൈന്‍, ട്രാവല്‍ ഏജന്‍സികള്‍. ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസ കൈവശമുള്ളവർക്കാണ് ടിക്കറ്റ് നിർബന്ധമാക്കിയത്. തിരിച്ചുപോക്കിനുള്ള ടിക്കറ്റ് കൈവശമില്ലാത്തവരെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിബന്ധന. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് നിബന്ധന ഏർപ്പെടുത്തിയത്. ഇതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വന്ന മുന്നൂറോളം പേരാണ് കഴിഞ്ഞ ദിവസം ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരെ പിന്നീട് തിരിച്ചയച്ചു.
ദുബായിലേക്ക് സന്ദർശനത്തിനു പോകുന്നവരുടെ കയ്യിൽ 2000 ദിർഹം(39,991 രൂപ) എങ്കിലും ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ പ്രവേശനാനുമതി കർശനമായും നടപ്പാക്കണമെന്ന് എല്ലാ ട്രാവൽസുകൾക്കും എയർലൈന്സുകൾക്കും അധികൃതർ നിർദേശം നൽകി. ഇതിനോടാനുബന്ധിച്ച് റിട്ടേൺ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ പ്രവേശിപ്പിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്‍ഡിഗോയും അറിയിച്ചു.