ഗ്രീസിലും തുർക്കിയിലും ശക്തമായ ഭൂചലനം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഭാഗമായി ഈജിയൻ ദ്വീപായ സമോസില്‍ ചെറിയ സുനാമിയും ഉണ്ടായി. തുർക്കിയുടെ പടിഞ്ഞാറൻ തീരത്തെ നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇസ്മിറിൽ മാത്രം 24 പേർക്ക് ജീവന്‍ നഷ്ടമായതായും 800 ഓളം പേർക്ക് പരിക്കേറ്റതായും തുർക്കി അധികൃതർ സ്ഥിരീകരിച്ചു.
20 കെട്ടിടങ്ങൾ തകർന്നുവെന്നും 70 പേരെയെങ്കിലും അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഇസ്മിർ മേയർ ടങ്ക് സോയർ അറിയിച്ചു. ഏകദേശം 4,5 ദശലക്ഷം ആളുകൾ താമസിക്കുന്ന തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. ഗ്രീസിൽ സമോസ് ദ്വീപിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.