അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ലാപ്പില്‍ എത്തിയിട്ടും വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും ലഭിച്ചില്ല. ഇനി ഫലം വരാനിരിക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്. വോട്ടുകള്‍ ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. എന്നാല്‍ ജയിച്ചെന്ന അവകാശവുമായി ട്രംപ് രംഗത്തെത്തി. വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.
നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ നിർണായ സ്വിങ് സ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്. വെള്ളിയാഴ്ച മാത്രമേ അന്തിമ ഫലം വ്യക്തമാകൂ. വിജയം സുനിശ്ചിതമാണെന്ന് ബൈഡനും അവകാശപ്പെടുന്നുണ്ട്. നിലവില്‍ 238 സീറ്റുകളില്‍ ബൈഡനും 213 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.
നേരത്തെ വിജയം ഉറപ്പാണെന്നും ഡെമോക്രാറ്റുകള്‍ തങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കുമെന്നും കാണിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റ് പിന്‍വലിച്ചു.