വടക്കുപടിഞ്ഞാറൻ ഇദ്ലിബ് പ്രവിശ്യയിൽ സിറിയൻ സർക്കാർ സേന നടത്തിയ വ്യോമാക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു. പോരാട്ടത്തിന്റെ തീവ്രതയും മരണ സംഖ്യയും ഉയരുന്നത് മറ്റൊരു അഭയാർഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് തെക്കുകിഴക്കൻ പ്രവിശ്യയായ ഹതേയിലെ ഗവർണർ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കുറേ ആഴ്ചകളായി ആയിരക്കണക്കിന് സൈനികരെയാണ് തുര്‍ക്കി സിറിയയിലേക്ക് അയക്കുന്നത്. സിറിയയിലെ അവസാന വിമത ശക്തി കേന്ദ്രമായ ഇദ്ലിബിലെ വിമത വിഭാഗത്തെ സഹായിക്കുന്നത് തുര്‍ക്കിയാണ്. ആദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും തുര്‍ക്കി സൈനികര്‍ സിറിയയില്‍ കൊല്ലപ്പെടുന്നത്.
മൂന്ന് ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന പ്രവിശ്യയാണ് ഇദ്ലിബ്. സിറിയ കണ്ടതില്‍വെച്ച് ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് അക്രമം വഴിവയ്ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. തുര്‍ക്കി സൈനികര്‍ തമ്പടിച്ച വലിയ കെട്ടിടത്തിലാണ് വ്യോമാക്രമണം ഉണ്ടായതെന്നും എഴുപതോളം തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
ഡിസംബർ മുതൽ തുടരുന്ന ശക്തമായ യുദ്ധത്തിന്‍റെ ഭാഗമായി പത്ത് ലക്ഷത്തോളം ആളുകള്‍ക്ക് ഇദ്ലിബില്‍ നിന്നുമാത്രം പലായനം ചെയ്യേണ്ടി വന്നു. അതോടെ സിറിയക്ക് ശക്തമായ മറുപടി നല്‍കുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിരുന്നു. അക്രമം വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.