ന്യൂസിലന്റ് പര്യടനത്തിനെത്തിയ പാകിസ്താൻ ടീമിലെ ഒരംഗത്തിന് കൂടി കൊവിഡ്. ഇതോടെ ടീമിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ന്യൂസിലന്റ് ആരോഗ്യമന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. ക്വാറന്റൈൻ പ്രോട്ടോക്കോൾ ലംഘിച്ചതിന് പാക് ടീമിന് ന്യൂസിലന്റ് ആരോഗ്യമന്ത്രാലയം അന്ത്യശാസനം നൽകിയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാൻ വെളിപ്പെടുത്തി. ഒരിക്കൽ കൂടി പ്രോട്ടോക്കോൾ ലംഘിച്ചാൽ പാകിസ്താനിലേക്ക് തിരിച്ചയക്കുമെന്ന് ആരോഗ്യമന്ത്രാലയം കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെനന്ന് സിഇഒ വ്യക്തമാക്കി.
ന്യൂസിലന്റ് അധികൃതരുമായി താൻ സംസാരിച്ചു, ഇതിനകം നാല് തവണ പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ട്, ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയം ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല, നിയന്ത്രണങ്ങൾ കളിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, സമാനമായ സാഹചര്യം ഇംഗ്ലണ്ടിലും പാക് താരങ്ങൾ നേരിട്ടിരുന്നു എന്നും വസീം ഖാൻ പാക് കളിക്കാർക്ക് അയച്ച വാട്സ് സന്ദേശത്തിൽ പറഞ്ഞതായി ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ ബഹുമാനത്തിന്റെയും വിശ്വാസ്യതയുടെയും കാര്യമാണ്. 14 ദിവസം ക്വറന്റൈൻ നിർദ്ദേശിച്ചിട്ടുണ്ട് , ഇതിന് ശേഷം കളിക്കാർക്ക് കറങ്ങാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും വസീം കളിക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഒരു മാസം നീണ്ടുനിന്ന ന്യൂസിലാന്റ് പര്യടനത്തിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ചൊവ്വാഴ്ചയാണ് ക്രൈസ്റ്റ്ചർച്ചിൽ എത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 14 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിച്ചിരുന്നു. ഇതിന് മുമ്പായി നടത്തി പരിശോധനയിലാണ് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ടീം ന്യൂസിലന്റിൽ മൂന്ന് 20-20 മത്സരങ്ങളിലും ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കളിക്കും.