കൊച്ചി പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് സ്പെഷ്യല്‍ ഓഫീസ് രണ്ടില്‍ രാവിലെ 11 മണിക്ക് ശേഷം ഇബ്രാഹിം കുഞ്ഞ് ഹാജരാകും.
കേസിൽ മുൻപ് രണ്ടുതവണ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു . ഫെബ്രുവരി 15നാണ് ഒടുവിൽ ചോദ്യം ചെയ്തത്. രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലിലും ഇബ്രാഹിം കുഞ്ഞിന്റെ മൊഴി തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യും.
ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട നിരവധി രേഖകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചു വീണ്ടും ചോദിച്ചറിയാനാണ് വിജിലന്‍സ് നീക്കം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനായി ആര്‍ഡിഎസ് കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയതില്‍ പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. കമ്പനി എംഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് എന്നിവര്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നു. പണം മുന്‍കൂര്‍ നല്‍കിയതില്‍ തനിക്കു പങ്കില്ലെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം