ജക്കാര്‍ത്ത : കഴിഞ്ഞ ശനിയാഴ്ച ഇന്തോനേഷ്യന്‍ കടലില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജാവ കടലില്‍ 20 മീറ്ററിലധികം താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ ചെറു ഭാഗങ്ങള്‍ കണ്ടെത്തിയത് എന്ന് തെരച്ചില്‍ വിദഗ്ദരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യന്‍ വ്യോമസേന മേധാവി ഹദി യെജന്ടോ ആണ് വിമാനത്തിനായുള്ള തെരച്ചിലിന് നേതൃത്വം നല്‍കിയത്. ജീവനക്കാരും യാത്രാക്കാരുമായി വിമാനത്തിലുണ്ടായിരുന്ന 62 പേരും അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു.
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ഈ മാസം 9 ന് (ശനി) ഉച്ചയ്ക്ക് 2.30 ഓടെ പുറപ്പെട്ട വിമാനം യാത്രാക്കാരുമായി പറന്നുയര്‍ന്ന് അധികം താമസിയാതെ കടലില്‍ പതിക്കുകയായിരുന്നു. എന്തുകാരണം കൊണ്ടാണ് വിമാനത്തിന് അപകടം സംഭവിച്ചത് എന്ന കാര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രാഥമിക നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അടക്കമുള്ള ഭാഗങ്ങള്‍ കടലിനടിയില്‍ നിന്നും കണ്ടെത്താനായിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്നാല്‍ മരിച്ചവരെ തിരിച്ചറിയാനും ആരൊക്കെയാണ് എന്നറിയാനും സര്‍ക്കാര്‍ ബന്ധുക്കളോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടതായാണ് വിവരം. പറന്നുയര്‍ന്ന് അധികം താമസിയാതെ മൂവായിരം മീറ്റര്‍ ഉയരത്തില്‍ നിന്നാണ് എയര്‍ ബോയിംഗ് 737 വിഭാഗത്തില്‍ പെട്ട വിമാനം താഴേക്ക് പതിച്ചത്. അഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനമാണിത്.