അറ്റകുറ്റപ്പണികൾക്കായി വിവിധ നിലയങ്ങൾ അടച്ചതും, അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനവും മൂലം കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സാധാരണ ഗതിയിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ് വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. ഇക്കാലത്ത് തണുപ്പായതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയും എന്ന കണക്കുകൂട്ടലിലാണിത്.
ഇതനുസരിച്ച് ലോവർപെരിയാർ, നേര്യമംഗലം, നേര്യമംഗലം എക്സറ്റൻഷൻ, പന്നിയാർ നിലയങ്ങൾ അറ്റകുറ്റപണികൾക്കായി അടച്ചു. ഇതിലൂടെ പ്രതിദിനം വൈദ്യുതിയുടെ ഉൽപ്പാദനത്തിൽ 290 മെഗാവാട്ടിന്‍റെ കുറവ് വന്നു. അതേസമയം ഈ മാസങ്ങളിലെ പതിവ് തണുപ്പിന് പകരം ചൂടു കൂടി. ഇത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിപ്പിച്ചു.
ഇതോടെ ഉയർന്ന നിരക്കിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് സംസ്ഥാനം. ജനുവരി മാസത്തിൽ 60 ദശലക്ഷം യുണിറ്റ് ഉപഭോഗമാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഇത്തവണയത് 70 ദശലക്ഷം യൂണിറ്റിന് മുകളിൽ പോകുമെന്നാണ് നിഗമനം. പുറമെ നിന്നുള്ള വൈദ്യുതിയുടെ ഉയർന്ന നിരക്കും സാമ്പത്തീക ഞെരുക്കവും കേരളം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്.