കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബര്‍. തിയേറ്റര്‍ ഉടമകളുമായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും ഫിലിം ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ പറഞ്ഞു. ആന്‍റണി പെരുമ്പാവൂരിന്‍റെ ഉപാധി ഫിയോക് അംഗീകരിച്ചില്ലെന്നും സർക്കാരിനോട് ചർച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബർ ആണെന്നും സുരേഷ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂര്‍ മുന്‍പോട്ട് വെച്ച ആവശ്യങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ചിത്രം ഒ ടി ടി യില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫിലിം ചേബറുമായി നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു.
അതേസമയം, ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരയ്ക്കാറിന് കണക്കാക്കിയിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. മോഹൻലാലിനൊപ്പം ബോളിവുഡ്- തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസിന് പടം റിലീസ് ചെയ്യാനാണ് ഒടിടി പ്ലാറ്റ് ഫോമുകള്‍ ലക്ഷ്യംവെയ്ക്കുന്നത്.