ന്യൂസിലന്‍ഡ് പരമ്പരയിലെ രണ്ടാം ട്വന്റി ട്വന്റി മത്സരത്തിലും ഇന്ത്യക്ക് ജയം. കീവീസിനെ 7 വിക്കറ്റിനാണ് ടീം ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിംഗാണ് കീവിസിനെ മികച്ച ടോട്ടൽ നേടുന്നതിൽ നിന്ന് തടഞ്ഞത്. ജസ്പ്രീത് ബുറയും, മുഹമ്മദ് ഷമിയും കീവീസ് ബാറ്റ്സ്മാന്മാരെ ലൈനിലും ലഗ്തിലും പന്തെറിഞ്ഞ് വിഷമിപ്പിച്ചു. ഇവരുടെ 8 ഓവറുകളിൽ 42 റൺസ് മാത്രമാണ് വിട്ടുനൽകിയത്. 33 റൺസെടുത്ത മാർട്ടിൻ ഗുപ്ട്ടിലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കെയ്ൻ വില്യംസ് 14-ഉം റോസ് ടെയ്ലൻ 18-ഉം റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 2 വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രോഹിത് ശർമ 8-ഉം ക്യാപ്റ്റൻ വിരാട് കോഹ്ലി 11 റൺസുമെടുത്തു പുറത്തായി. ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തിൽ നിന്ന് 57 റൺസെടുത്ത് രാഹുൽ പുറത്താകാതെ നിന്നു. 20-20-യിൽ രാഹുലിന്‍റെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറിയാണിത്. ശ്രേയസ് അയ്യർ 33 പന്തിൽ നിന്ന് 44 റൺസെടുത്ത് പുറത്തായി. രാഹുലാണ് മാൻ ഓഫ് ദി മാച്ച്. 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0-ന് മുന്നിലെത്തി. ഓക് ലന്റിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ കീവിസിനെ 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.