വാഷിംഗ്ടണ്‍ :സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന താലിബാന്‍ ഉത്തരവിനെതിരെ ഖേദം പ്രകടിപ്പിച്ച് നോബേല്‍ സമ്മാന ജേതാവ് മലാലാ യൂസഫ്സായ്. പെണ്‍കുട്ടികള്‍ക്ക് യൂണിഫോമിന്‍റെ കാര്യം പറഞ്ഞ് താലിബാന്‍ വിദ്യാഭ്യാസം നിഷേധിക്കുകയാണ്. സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കുന്നില്ല. സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് കൂടാതെ വസ്ത്രത്തിന്‍റെ കാര്യം പറഞ്ഞു സ്ത്രീകളെ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയാണെന്ന് മലാല ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളാണ് താലിബാന്‍ നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയപ്പോള്‍ സുരക്ഷയും വിദ്യാഭ്യാസവും ജോലിയും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത താലിബാന്‍ ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ എല്ലാം പിന്തിരിപ്പന്‍ നയങ്ങളാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാതിരുന്നാല്‍ അത് സ്ത്രീകളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശത്തിനായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടത്തുകയാണ്. ഈ സമയം എല്ലാവരും അവര്‍ക്കൊപ്പം നില്‍ക്കണം - മലാല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്ത്രീകള്‍ തല മുതല്‍ കാലുവരെ മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന താലിബാന്‍റെ ഉത്തരവിനെതിരെ യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. താലിബാൻ അഫ്ഗാൻ സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കുകയാണെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് പറഞ്ഞു. താലിബാന്‍റെ കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ആഗോളതലത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.