ഇന്ത്യക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. ഓക് ലന്റിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 22 റൺസിന് തോൽപ്പിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. ട്വന്റി ട്വന്റി പരമ്പരയിലെ സമ്പൂർണ തോൽവിക്കുള്ള മധുരമായ പകരം വീട്ടലായി ടോം ലാഥത്തിനും സംഘത്തിനും പരമ്പര നേട്ടം. ന്യൂസിലന്‍ഡിന്‍റെ സ്കോറായ 273 റൺസ് പിന്തുടർന്ന ഇന്ത്യ 48.3 ഓവറിൽ 251 റൺസിന് പുറത്തായി. ഓക് ലന്റിലെ ഈഡൻ പാർക്കിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ബൗളർമാർക്ക് തുടക്കം പിഴച്ചു. ആദ്യ വിക്കറ്റിൽ കിവീസ് ഓപ്പണർമാർ 93 റൺസ് നേടി. മാർട്ടിൻ ഗുപ്ട്ടിൽ 79-ഉം ഹെൻറി നിക്കോൾസ് 41 റൺസെടുത്തും പുറത്തായി. 200 റൺസ് നേടുന്നതിന് മുമ്പ് 7 വിക്കറ്റുകൾ നഷ്ടമായ ന്യൂസിലന്‍ഡിനെ 9-ാം വിക്കറ്റിൽ റോസ് ടെയ്ലറും കെയിൽ ജെമിസണും ചേർന്നാണ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. റോസ് ടെയ്ലർ പുറത്താകാതെ 73 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ മൂന്നും ശാർദുൾ ഠാക്കൂർ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 34 റൺസെടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരും കൂടാരം കയറി. യുവതാരം പൃഥി ഷോ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തി. മായങ്ക് അഗർവാൾ 3 റൺസിന് പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും അധികനേരം പിടിച്ചു നിൽക്കാനായില്ല. 15 റൺസെടുത്ത ക്ലോഹി ടിം സൗത്തിയുടെ ക്ലീൻ ബൗൾഡായി. തുടർന്നെത്തിയ ശ്രേയസ് അയ്യർ 52 റൺസെടുത്തു. കേദാർ ജാദവ്, ലോകേഷ് രാഹുൽ എന്നിവർക്ക് കിവീസ് ബൗളിംഗിന് മുമ്പിൽ പിടിച്ചു നിൽക്കാനായില്ല. രവീന്ദ്ര ജഡേജ വാലറ്റക്കാരെ ചേർത്ത് പിടിച്ചു നടത്തിയ പോരാട്ടം അവസാന ഓവറുകളിൽ ഒരൽപം പ്രതീക്ഷ നൽകിയെങ്കിലും 55 റൺസെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.